Monday 17 November 2014

കഥോത്സവം 2014

കഥപറയും മുത്തശ്ശി .......


           കഥകള്‍ കേള്‍ക്കാനും കഥകള്‍ പറയാനും കൂട്ടുകാര്‍ക്ക് ഇഷ്ട്ടമാണ് ....നന്മ നിറഞ്ഞ കഥകളിലൂടെ കുഞ്ഞുമനസ്സിലെ കുഞ്ഞുസ്വപ്‌നങ്ങള്‍ ഇതള്‍വിടര്ത്താനുള്ള ശ്രമമാണ് കഥോത്സവത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത് . അതിന്‍റെ ആദ്യപടിയായി ആദ്യം ചെയ്തത് സ്കൂള്‍ ലൈബ്രറിയിലെ കഥാപുസ്തകങ്ങള്‍ കണ്ടെത്തലാണ് . ഇവ തരം തിരിച്ചു . കുട്ടിക്കഥകള്‍ , ജീവികളുമായി ബന്ധപ്പെട്ടവ , ചരിത്ര കഥകള്‍ ....... തുടര്‍ന്ന്‍ പുസ്തക പ്രദര്‍ശനം നടത്തി ... കഥാപുസ്തകങ്ങള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി . 
          കഥ പറയാന്‍ കഥ മുത്തശ്ശിമാരെ കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട് നടന്നത് ..... ആദ്യം കൂട്ടുകാരുടെ മുന്നിലെത്തിയത് റിട്ടയര്‍ ചെയ്ത അധ്യാപികയായ ശ്രീമതി വിജയലക്ഷ്മിയമ്മ ടീച്ചറാണ് . ടീച്ചറിനോട് കഥോത്സവത്തെ കുറിച്ച് മുന്‍കൂട്ടി ചര്‍ച്ചചെയ്തിരുന്നു . 


          കുട്ടികളോട് അനൗപചാരികമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടാണ് ടീച്ചര്‍ കഥയിലേയ്ക്ക് കടന്നത് . കഥ പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ കൂട്ടത്തില്‍ ഒരു കുസൃതി ഓര്‍മ്മിപ്പിച്ചു ..." അയ്യേ ..... സ്വാഗതം പറയാന്‍ മറന്നുപോയി " ഒരു കൂട്ടുകാരി സ്വാഗതം പറഞ്ഞു .


 ഭീമന്റെയും ബകന്റെയും കഥ , ഗുരുവിനെ കൊല്ലാന്‍  ശ്രമിച്ച സുകുമാരന്‍റെ കഥ ...... കഥകളിങ്ങനെ നീണ്ടു ......ഒന്നര മണിക്കൂര്‍ കാതുകൂര്‍പ്പിച്ച് കൂട്ടുകാരിരുന്നു . അധ്യാപന ജീവിതത്തിന്‍റെ അനുഭവ തീവ്രതയില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത കഥ പറയാനുള്ള കഴിവ് മാറ്റുരയ്ക്കുന്നതിനുള്ള ഒരവസരം കൂടിയായി ടീച്ചറിന് ഈ അനുഭവം .....
ടീച്ചറിന് വേണ്ടി കൂട്ടുകാര്‍ അവരുടെ കലാപ്രകടനങ്ങള്‍ പുറത്തെടുത്തു 


സ്കൂള്‍ വിടുന്നതിന് മുമ്പ് വിജയലക്ഷ്‌മി ടീച്ചര്‍ ഇങ്ങനെ കുറിച്ചു.....
"കഥോത്സവം 2014 കഥപറയല്‍ പരിപാടിയില്‍ പങ്കെടുത്തു . വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടുകാരോട് കഥ പറയാന്‍ കിട്ടിയ അവസരം ഓരോ റിട്ടയേര്‍ഡ് അധ്യാപിക എന്ന നിലയില്‍ ശരിക്കും ആസ്വദിച്ചു ... തീരെ ചെറിയ കുട്ടികള്‍ വളരെ ആകാംക്ഷയോടെയും ശ്രദ്ധയോടെയും കഥ കേട്ടിരുന്നു . അതിലെ ഗുണപാഠങ്ങളും അറിവുകളും അവര്‍ ആവര്‍ത്തിച്ചു . എനിക്ക് സ്വാഗതവും കൃതഞ്ഞതയും പറഞ്ഞത് കുട്ടികള്‍ തന്നെ . അവരുടെ കുഞ്ഞുവാക്കുകള്‍ എന്നെ പഴയ കാല അധ്യാപന ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുപോയി . മനസ്സിന് തണുപ്പേകിയ ഈ അനുഭവം എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല .... എല്ലാ വിധ ആശംസകളും ..... "

Saturday 8 November 2014

ക്ലാസ്സ്‌ പ്രവര്‍ത്തനങ്ങള്‍

ശാന്തചേച്ചിയും ടീച്ചറായി.........


  കൂട്ടുകാര്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നത് ശ്രീമതി ശന്താകുമാരിയാണ് . ശാന്തചേച്ചിയെന്നാണ് കൂട്ടുകാര്‍ സ്നേഹത്തോടെ കൂട്ടുകാര്‍ അവരെ വിളിക്കുക . രണ്ടാംക്ലാസ്സിലെ കൂട്ടുകാര്‍ക്ക് സാലഡ്‌ തയ്യാറാക്കണം .... അതിന് അവര്‍ ശാന്തചേച്ചിയെ ചോദ്യങ്ങളുമായി സമീപിച്ചു . തികഞ്ഞ അവധാനതയോടെ ചേച്ചി കാര്യങ്ങള്‍ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തു .അവര്‍ അത് കുറിച്ചെടുത്തു . പിന്നെ സലാഡ്‌ ഉണ്ടാക്കുന്ന തിരക്കിലായി .



 ഉച്ചയ്ക്ക് ഊണിനൊപ്പം രണ്ടാം ക്ലാസ്സിലെ കൂട്ടുകാരുടെ സമ്മാനമായി ഒരു വിഭവം കൂടി റെഡി ......
നടന്ന പ്രവര്‍ത്തനങ്ങള്‍
  • ചോദ്യാവലി തയ്യാറാക്കല്‍ , അഭിമുഖം.....
  • നിര്‍മ്മാണഘട്ടങ്ങള്‍ ചര്‍ച്ച
  • സാലഡ്‌നിര്‍മ്മാണസാമഗ്രികള്‍ കണ്ടെത്തല്‍ , പരിചയപ്പെടല്‍
  • സലാഡ്‌ നിര്‍മ്മാണം
  • സലാഡ്‌ - സവിശേഷതകള്‍ കണ്ടെത്തല്‍
  • കുറിപ്പ്‌ തയ്യാറാക്കല്‍ , പതിപ്പ്‌

ക്ലാസ്സിലൊരു കളിപ്പാട്ടക്കട


ഗണിതപഠനത്തിന് വേണ്ടി കളിപ്പാട്ടക്കടയോരുക്കി രണ്ടാം തരത്തിലെ കൂട്ടുകാര്‍ .... കളിപ്പാട്ടങ്ങള്‍ അവര്‍ തന്നെ കൊണ്ട് വന്നു . കടയുണ്ടാക്കി ..... തുടര്‍ന്ന് ഓരോന്നിനും വില നിശ്ചയിച്ചു . പുതിയ പ്രായോഗികപ്രശ്നങ്ങള്‍ കണ്ടെത്തലും അത് നിര്‍ധാരണം ചെയ്യലുമായി ഗണിതപഠനം മുന്നേറി ....
കായിക മതസരങ്ങള്‍ നടന്നു.....


ഒന്നുമുതല്‍ നാല് വരെ ക്ലാസ്സുകളിലെ കായികപ്രതിഭകളെ കണ്ടെത്താനുള്ള വിവിധ മതസരങ്ങള്‍ നടന്നു . അധ്യാപകരുടെ നേതൃത്വത്തില്‍ ഓട്ടം,ലോങ്ങ്‌ജമ്പ്‌,പുന്നക്കപെറുക്കല്‍ എന്നീ മത്സരങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി നടന്നു . കൂട്ടുകാര്‍ ആവേശപൂര്‍വം മത്സരങ്ങളില്‍ പങ്കെടുത്തു
ചങ്ങാതിതത്തയുമൊത്ത്....



ഒന്നാം ക്ലാസ്സിലെ കൂട്ടുകാരുടെ പഠനത്തിന്‍റെ വഴികാട്ടിയാണ് ചങ്ങാതിതത്ത...... വിവിധ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സ്‌ മുറിയില്‍ ഇതള്‍വിരിയുന്നത് ചങ്ങാതിതത്ത എന്ന കഥാപാത്രത്തിലൂടെയാണ്......


തത്തയുടെ ചിത്രം വരച്ചും വെട്ടിയോട്ടിച്ചും അറിവ്നിര്‍മ്മാണത്തിന്റെ സാക്ഷിയായി മാറുന്നു ഈ തത്തക്കുഞ്ഞ് ....


പഠനത്തിന്റെ ഭാഗമായി ക്ലാസ്സില്‍ രൂപപ്പെട്ട വിവിധ ചാരട്ടുകളിലും തത്ത സാക്ഷിയാകുന്നു .....